ലക്നോ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ കമിതാക്കളായ മുസ്ലിം യുവാവിനെയും ഹിന്ദു യുവതിയെയും പെൺകുട്ടിയുടെ ബന്ധുക്കൾ കെട്ടിയിട്ടു വെട്ടിക്കൊന്നു.
അർമാൻ(27), കാജൽ (22) എന്നിവരാണ് മരിച്ചത്. സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന അർമാൻ കുറച്ചു മാസങ്ങളായി മൊറാദാബാദിലായിരുന്നു താമസം. ഇതിനിടെ കാജലിനെ പരിചയപ്പെടുകയും ഇരുവരും പ്രണയത്തിലാകുകയും ചെയ്തു.
ഇതേക്കുറിച്ച് അറിഞ്ഞ കാജലിന്റെ സഹോദരന്മാർ ബന്ധം അവസാനിപ്പിക്കണമെന്ന് കാജലിനോട് ആവശ്യപ്പെട്ടു. മൂന്നു ദിവസങ്ങൾക്ക് മുൻപ് അർമാനെയും കാജലിനെയും കാണാതായെന്നു കാട്ടി അർമാന്റെ പിതാവ് ഹനീഫ് പോലീസിൽ പരാതി നൽകി.
അന്വേഷണത്തിനിടെ ഇരുവരെയും തങ്ങൾ കൊലപ്പെടുത്തിയെന്നു കാജലിന്റെ സഹോദരന്മാർ പോലീസിനു മൊഴി നൽകുകയായിരുന്നു. മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലം ഇവർ പോലീസിനു കാണിച്ചുകൊടുക്കുകയും ചെയ്തു.
ഇരുവരെയും കെട്ടിയിട്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ഇവർ പോലീസിനോടു സമ്മതിച്ചു. പെൺകുട്ടിയുടെ മൂന്നു സഹോദരങ്ങൾക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നും ഇവരെ കസ്റ്റഡിയിലെടുത്തുവെന്നും പോലീസ് അറിയിച്ചു.